Wednesday 26 January 2011

തണലിടങ്ങള്‍

പ്രിയപ്പെട്ടവളെ

നമുക്കാ മരത്തണലിലിരുന്നു പ്രണയിക്കാം

അവിടെയിരുന്നാല്‍ വഴിക്കുമപ്പുറം

ശവപ്പറമ്പ് കാണാം ശവപ്പറമ്പിലെ വടിയപൂക്കള്‍ ‍കാണാം

അവയുടെ ഗന്ധമറിഞ്ഞു പ്രണയിക്കാം

കലണ്ടറില്‍ താളില്‍ കലാലയ-

വര്‍ഷമൊടുങ്ങുമ്പോള്‍

നിന്നെയോര്‍ത്തു ഞാന്‍ കരയില്ല

നിനക്കായ്‌ എന്‍റെ കാഴ്ച്ചയെ മറച്ച

കണ്ണുനീര്‍ മണ്ണിനെ തണുപ്പിക്കില്ല

മദ്യലഹരിയില്‍ നഷ്ടങ്ങളെ

എണ്ണിപ്പെറുക്കുമ്പോള്‍

നിന്‍റെ മുഖം ഞാന്‍ കാണില്ല

എന്‍റെ ചിതയെരിയുമ്പോള്‍

നീ, എന്‍റെ ദീര്‍ഘായുസിനായി പ്രാര്‍ഥിക്കയാവാം

വാറ്റുചാരായത്തിന്‍റെ ലഹരിയില്‍

കുട്ടുകാരന്‍ പാടിത്തന്ന ഗസലിന്‍റെ വരികളാണിവ

നീ എനിക്കായ് പ്രാര്‍ഥിക്കരുത്

നിന്‍റെ ആദ്യരാവില്‍ പൊടിയുന്ന വിയര്‍പ്പുതുള്ളിയില്‍

എന്‍റെ മുഖം കാണരുത്

ഓര്‍ക്കുക ശവപ്പറമ്പിലെ വാടിയപൂക്കളുടെ

ഗന്ധമറിഞ്ഞാണ് നാം പ്രണയിച്ചത്

വിദൂരതയിലെങ്ങോ നിന്നെ കാണുന്ന വേദന

ആ വേദനയില്‍ നിന്നെ ഞാന്‍ അറിയുന്നു

പ്രണയിക്കുന്നു

1 comment: